തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംഘർഷത്തിൽ പൊള്ളലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ ബാറിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.മരിച്ച അനീഷ് സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ബാറിൽ എത്തിയശേഷം തീ കൊളുത്തുകയായിരുന്നു.തീ കൊളുത്തുന്നതിനിടയിൽ അനീഷിനും പൊള്ളലേൽക്കുകയായിരുന്നു.
80 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. പരുക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. പൊള്ളലേറ്റ മറ്റുള്ളവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
അതിനിടെ അനീഷിന്റെ ശരീരത്തിലും തീ പടർന്നു. പെട്ടെന്ന് തീ പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തിയാണ് കെടുത്തിയത്. ബാറിലെ എസി ഹാളിൽ 30 ഓളം പേർ ഉണ്ടായിരുന്നു. എട്ടോളം പേർ മദ്യപിച്ചിരുന്ന സംഘത്തിലേക്ക് അനീഷ് എത്തുകയായിരുന്നു.അവരുടെ കൂടെയിരുന്നു മദ്യപിക്കുകയും കുറച്ചുകഴിഞ്ഞ് അനീഷ് ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത് ചെറിയ സംഘർഷത്തിൽ കലാശിച്ചു.