പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യമായി അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ മാപ്പപേക്ഷിച്ച് പെൺകുട്ടി. പ്രതിഷേധ സമരത്തിനിടെ അവിടെയുണ്ടായിരുന്നവരുടെ സ്വാധീനത്തിൽ പെട്ടാണ് താൻ സംസാരിച്ചതെന്നും ചെയ്ത തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും പെൺകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സംസാരിച്ച പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ നോയിഡ പൊലീസിന് പരാതി ലഭിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് കൈകൂപ്പി മാപ്പപേക്ഷിച്ചുകൊണ്ട് പെൺകുട്ടി രംഗത്തെത്തിയത്.
മറ്റുള്ളവർ പ്രകോപിപ്പിച്ചപ്പോൾ അറിയാതെ സംസാരിച്ചുപോയതാണെന്നും തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും പെൺകുട്ടി വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ പൊലീസ് രേഖകൾ പ്രകാരം പെൺകുട്ടിക്ക് 25 വയസ്സുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തന്റെ ഭാഗത്തുനിന്ന് ഉണ്ടായ വലിയ വീഴ്ചയിൽ പ്രധാനമന്ത്രിയോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നുവെന്നും ഇനിയൊരിക്കലും ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും പെൺകുട്ടി വീഡിയോ സന്ദേശത്തിലൂടെ കൂട്ടിച്ചേർത്തു.