Share this Article
News Malayalam 24x7
പ്ലാസ്റ്റിക് കുപ്പി പദ്ധതി പാളി; കാലിയായ മദ്യക്കുപ്പിക്ക് 20 രൂപ പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ
വെബ് ടീം
posted on 05-08-2026
1 min read
BEVCO

തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബെവ്‌കോ അറിയിച്ചു. പദ്ധതിക്കു കീഴില്‍ ഇതിനകം വിറ്റഴിച്ച പ്ലാസ്റ്റിക് കുപ്പികള്‍ 20 വരെ ഉപഭോക്താക്കള്‍ക്കു തിരിച്ചേല്‍പ്പിക്കാം. അതിനുശേഷം ഒരു കാരണവശാലും ഒഴിഞ്ഞ മദ്യകുപ്പികള്‍ സ്വീകരിക്കുകയോ റീഫണ്ട് തുക നല്‍കുകയോ ചെയ്യില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടിസ് പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കുന്നതായി കുടുംബശ്രീ, ശുചിത്വമിഷന്‍ വഴി നിയോഗിച്ചിട്ടുള്ള ജീവനക്കാരെ 20 നുശേഷം പിന്‍വലിക്കാന്‍ കുടുംബശ്രീ മിഷനും ശുചിത്വ മിഷനും റിജിയനല്‍ മാനേജര്‍മാര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ബെവ്‌കോ വേണ്ടെന്നു വയ്ക്കുന്നത്. 2025 സെപ്റ്റംബര്‍ 10 മുതല്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 10 വീതം ചില്ലറ വില്പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും നേരിടുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ബെവ്‌കോ അറിയിച്ചു. മദ്യത്തിന്റെ എംആര്‍പിയേക്കാള്‍ 20 രൂപ അധികമായി വാങ്ങുന്നതിനെക്കുറിച്ച് ഉപയോക്താക്കള്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.കാലിയായ മദ്യക്കുപ്പികള്‍ യഥാസമയം ചില്ലറ വില്‍പനശാലകളില്‍നിന്നു നീക്കം ചെയ്യാത്തതിനാല്‍ മദ്യം സംഭരിക്കേണ്ട സ്ഥലത്തിന്റെ വലിയൊരു ഭാഗം ഇതിനായി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഓണം ഉള്‍പ്പെടെയുള്ള സമയത്ത് ആവശ്യത്തിനു സ്‌റ്റോക്ക് സംഭരിക്കുന്നതിന് ഇതു തടസമാകും. കൗണ്ടറിലെ തിരക്കിനിടയില്‍ കാലിയായ കുപ്പികള്‍ ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ചില്ലറ വില്‍പ്പനശാലകളിലെ ജീവനക്കാര്‍ക്ക് അമിതമായ ജോലിഭാരം ഉണ്ടാക്കുന്നുവെന്നും ബവ്‌കോ വ്യക്തമാക്കുന്നു. കൂടാതെ ചില്ലറ വില്പനശാലകളുടെ പരിസരത്ത് പ്ലാസ്റ്റിക് കുപ്പികള്‍ കുന്നുകൂടുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കുകയും ചെയ്യുമെന്നും ബവ്‌കോ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories