മംഗളൂരു: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന്, പുനഃപരീക്ഷാ പരിശീലനത്തിനിടെ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരനെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് (24) ബജ്പെയ്ക്കടുത്ത മറവൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ അർജുൻ രാത്രിയോടെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇന്നു രാവിലെ മുറി തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും എത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മുറിയിൽനിന്ന് ‘അമ്മ, ഐ ആം സോറി’ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. ചില സുഹൃത്തുക്കളെ അറിയിക്കണം എന്നും കുറിപ്പിൽ എഴുതിയതായി മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.
മേയ് മൂന്നിന് നടന്ന ആദ്യ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പുനഃപരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്ന ഐജയെ ജൂണ്‍ രണ്ടിനാണ് പാലായിലെ ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടിലെത്തിയ അർജുൻ ചടങ്ങുകളെല്ലാം പൂർത്തിയാക്കി ജൂലൈ 21 നാണ് തിരികെ പോയത്.