Share this Article
News Malayalam 24x7
തമിഴ്നാട്ടിൽ TVK സർക്കാരിൻ്റെ സമ്പൂർണ്ണ ബജറ്റ് ഇന്ന്
TN Budget 2026

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 10 മണിക്ക് ധനമന്ത്രി എൻ. മേരി വിൽസൺ ആണ് ബജറ്റ് സഭയിൽ മേശപ്പുറത്ത് വയ്ക്കുന്നത്. ടി.വി.കെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഇതിനെ നോക്കിക്കാണുന്നത്.

ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പായി പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായ പശ്ചാത്തലത്തിൽ നിയമസഭയിൽ ഇന്ന് ശക്തമായ വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന. നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് ഉദയനിധിയെ തഞ്ചാവൂർ പോലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂറോളം നീണ്ട കസ്റ്റഡിക്കും ചോദ്യം ചെയ്യലിനും ശേഷം വിട്ടയച്ച ഉദയനിധി ഇന്ന് സഭയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.


അറസ്റ്റ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഡി.എം.കെ ആരോപിക്കുന്നത്. കാവേരി നദീജല വിഷയത്തിലെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിജയ് സർക്കാർ അറസ്റ്റിന് മുതിർന്നതെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചിരുന്നു. ഈ വിഷയമുയർത്തി നിയമസഭയ്ക്കുള്ളിൽ പ്രതിഷേധം കടുപ്പിക്കാൻ ഡി.എം.കെ നീക്കം നടത്തുന്നതോടെ ബജറ്റ് അവതരണ വേള പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.


മുൻകാലങ്ങളിൽ ദ്രാവിഡ കക്ഷികൾ അവതരിപ്പിച്ച ബജറ്റുകളിൽ നിന്ന് വ്യത്യസ്തമായി ജനപ്രിയ പ്രഖ്യാപനങ്ങൾ പുതിയ ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും സ്ത്രീ സുരക്ഷ, സാമ്പത്തിക സഹായങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ, സൗജന്യ ഗ്യാസ് സിലിണ്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വേളയിൽ ടി.വി.കെ മുന്നോട്ടുവെച്ച ചില വാഗ്ദാനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. കൂടാതെ മുല്ലപ്പെരിയാർ, കാവേരി തുടങ്ങിയ നദീജല തർക്ക വിഷയങ്ങളിൽ എന്തെങ്കിലും പുതിയ പദ്ധതികളോ നിലപാടുകളോ പ്രഖ്യാപിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories