വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളത്ത് വെച്ച് അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രതിയായ സിനിൽ സബാദ് ലൈംഗികമായി അതിക്രമം നടത്തുകയായിരുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം, പരാതിക്കാരിയുടെ മൊഴി ഇന്ന് മാവേലിക്കര മജിസ്‌ട്രേറ്റ് വീണ്ടും രേഖപ്പെടുത്തും. ആലപ്പുഴ സി.ജെ.എം കോടതിയുടേതാണ് ഈ നിർദ്ദേശം. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിച്ചതായും പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സി.ഐ ഡി.ജി.പിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.