പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ ചരിത്രമാണെന്നും തൂഫാൻ ആഞ്ഞടിച്ചപ്പോൾ സംസ്ഥാനത്ത് 5000ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഇതരസംസ്ഥാനക്കാരെ മറയാക്കി മലയാളികളും ലഹരിവില്പന നടത്തുന്നു.തൂഫാൻ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കും. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വൻ തോതിൽ ലഹരി പിടികൂടിയ പെരുമ്പാവൂരിൽ ജനകീയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി.
സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബഹുജന റാലി പൊരുമ്പാവൂരിൽ നടന്നു.ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ എത്തിയത്. ഡിജിപി, ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർഥികൾ സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനകളടക്കം നിരവധി പേർ അദ്ദേഹത്തിനൊപ്പം റീലിയിൽ അണിനിരന്നു. കടുത്ത മഴയെ വകവെക്കാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ റാലി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചെത്തിയ ജനത്തെ കണ്ടാൽ മനസ്സിലാകും, ഓപ്പറേഷൻ തൂഫാൻ എത്രത്തോളം അനിവാര്യം എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരിലെ സുരക്ഷയിലും വളർച്ചയിലും സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനും കൂടുതൽ ശ്രദ്ധയുള്ളത് കൊണ്ടാണ് തൂഫാൻ ജാഗരൺ പെരുമ്പാവൂരിൽ നിന്ന് ആരംഭിക്കാൻ തീരുമാനിച്ചത്. ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്നുള്ള മോചനമാണ് പെരുമ്പാവൂരിൽ ലക്ഷ്യമിടുന്നത്. പോലീസ് മാത്രം വിചാരിച്ചാൽ നടപ്പിലാക്കാനാകില്ല. ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.
'കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് എല്ലാവരും റാലിയിൽ പങ്കെടുത്തത് ഓപ്പറേഷൻ തൂഫാൻ എത്രമാത്രം അനിവാര്യമാണ് എന്ന് ജനങ്ങൾ ഉണ്ടായതിന്റെ ബോധ്യമാണ്. നരൻ സിനിമയിൽ കുത്തിയൊഴുകുന്ന പുഴയും ഒഴുകി വരുന്ന മരങ്ങളും അവ സാഹസികമായി കരയ്ക്കടുപ്പിക്കുന്ന മോഹൻലാലിനേയും കാണുമ്പോൾ ഞാൻ പെരുമ്പാവൂരിനെ ഓർക്കുന്നു. ഓപ്പറേഷൻ തൂഫാന്റെ ആദ്യത്തെ തൂഫാൻ വാര്യർ മോഹൻലാൽ ആണ്. കരുത്തരും സാഹസികരുമായ മനുഷ്യരുടെ ചരിത്രമാണ് പെരുമ്പാവൂരിനുള്ളത്. ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള നിരവധി മഹത് വ്യക്തികളെക്കൊണ്ട് സമ്പന്നമാണ് പെരുമ്പാവൂർ. പെരുമ്പാവൂർ, ഏഷ്യയിലെത്തന്നെ പ്ലൈവുഡ് ക്യാപിറ്റൽ എന്ന പ്രശസ്തിക്ക് പകരം ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്നുള്ള മോചനമാണ് ലക്ഷ്യമിടുന്നത്'- ചെന്നിത്തല പറഞ്ഞു.തൂഫാൻ ആഞ്ഞടിച്ചപ്പോൾ 5260 കേസുകളിലായി 5634 അറസ്റ്റ് ഇന്ന് 12 മണി വരെ നടന്നിട്ടുണ്ട്. ഇതൊരു ചരിത്രമാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇതുപോലെ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം നടന്നിട്ടില്ല. ലഹരിക്കടിമകളായ ആളുകളെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും- ചെന്നിത്തല കൂട്ടിച്ചേർത്തു.
തമിഴ്നാട്, കർണാടക, തെലങ്കാന,പോണ്ടിച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രി മാർക്ക് വി.ഡി. സതീശൻ കത്തയച്ചിട്ടുണ്ടെന്നും ഈ മാസം 10ാം തീയതി ഈ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരും യോഗത്തിൽ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് തടയാൻ വിപുലമായ പദ്ധതി യോഗത്തിൽ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിൽപ്പന വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പെരുമ്പാവൂരിൽ തന്നെ ജനകീയ ചെറുത്തു നിൽപ്പിന് തുടക്കം കുറിച്ചത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തും ഭായി കോളനിയിലും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി