കത്രികടവിലെ 'അൽ റീം' ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്ന 15 പേരിൽ മൂന്നുപേർക്കാണ് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത്.
പൊന്നുരുന്നി, നെട്ടൂർ, മലപ്പുറം സ്വദേശികളായ രോഗികളുടെ പരിശോധനാ ഫലങ്ങളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഈ ഹോട്ടലിൽ നിന്ന് 'കുഴിമന്തി' കഴിച്ചവർക്കാണ് പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കത്രികടവ് അൽ റീം ഹോട്ടലിനെതിരെ പൊലീസ് കേസെടുക്കുകയും ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിൽ വിശദമായ പരിശോധന നടത്തി. മലിനമായ വെള്ളത്തിലൂടെയും കൃത്യമായി പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ സാധാരണയായി പകരുന്നത്. സംഭവത്തിൽ കൂടുതൽ ആളുകളിലേക്ക് രോഗബാധ പടർന്നിട്ടുണ്ടോ എന്നറിയാൻ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.