ഇടുക്കി മൂന്നാറിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. പ്രശസ്ത കാട്ടുകൊമ്പൻ 'പടയപ്പ' ലോക്ക്‌ഹാർട്ട് എസ്റ്റേറ്റ് മേഖലയിലിറങ്ങിയത് തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. പഴയ മൂന്നാർ മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ തോട്ടം മേഖലകളിലേക്ക് ഇറങ്ങുന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. തേയിലത്തോട്ടങ്ങളിലൂടെ കാട്ടാനകൾ നിരന്തരം കടന്നുപോകുന്നത് തോട്ടം തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തുന്നതിനൊപ്പം ജീവനും വലിയ ഭീഷണിയാകുന്നുണ്ട്. ജനവാസ മേഖലകളിലേക്കും എസ്റ്റേറ്റുകളിലേക്കും കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും ആവശ്യം.