തൃശൂർ: ലഹളയുണ്ടാക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടതിന് തൃശൂർ കൈപ്പമംഗലത്ത് വച്ച് അസം സ്വദേശി അറസ്റ്റിലായ സംഭവത്തിൽ എൻഐഎ പ്രാഥമിക വിവരങ്ങൾ തേടി.എ കെ 47 തോക്കുകൾ പാക്കിസ്ഥാനിൽ നിന്ന് വാങ്ങാൻ ഇയാൾ ലക്ഷ്യമിട്ടിരുന്നതായി കൈപ്പമംഗലം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ ഇയാളെ കുറിച്ച് പ്രാഥമിക വിവരങ്ങൾ തേടിയത്.ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയാൽ എൻഐഎ കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.അസം മോറിഗോൺ സ്വദേശി റോഷിദുൾ ഇസ്ലാം ആണ് കഴിഞ്ഞദിവസം അറസ്റ്റിൽ ആയത്.
ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി സ്വദേശി അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് റസിദുൾ ഇസ്ലാം. അബ്ദുൾ സഗീറിന്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിന് മുകളിലായി കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ താമസിച്ചു വരികയായിരുന്നു. ഇയാൾക്കൊപ്പം മറ്റ് നാല് അസം സ്വദേശികളും ഇവിടെ താമസിക്കുന്നുണ്ട്.ബംഗ്ലാദേശിലുള്ള തന്റെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽ നിന്നും മാരക പ്രഹര ശേഷിയുള്ള AK47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതിയുടെ ഫെയ്‌സ് ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ബംഗ്ലാദേശിലെ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ കൊലപ്പെടുത്തിയതിനെ പിന്തുണച്ച് ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നു. ഈ മതവിഭാഗത്തിൽപ്പെട്ടവരെ അപായപ്പെടുത്തണമെന്ന് ഹിന്ദിയിൽ ആഹ്വാനം ചെയ്യുന്ന വീഡിയോകളും ഇയാൾ പ്രചരിപ്പിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.