കൊച്ചി: രണ്ടാമത് പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചറുടെ നേട്ടങ്ങളും അവർ രാജ്യത്തിനും കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകളുമോർത്ത് ഏറെ അഭിമാനമുണ്ടെന്ന് പുരസ്‌കാരം സമർപ്പിച്ചശേഷം നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം തനിക്ക് നൽകിയതിന് നന്ദിയുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രൊഫ. എം ലീലാവതി പറഞ്ഞു. അവാർഡ് തുക രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും അവർ വ്യക്തമാക്കി.മലയാളസാഹിത്യത്തിനു നൽകിയിട്ടുള്ള സർവാദരണീയസംഭാവനകൾ മുൻനിർത്തിയാണ് പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമതു പ്രിയദർശിനി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്കു നൽകിയതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും എം.പി.യുമായ കെ. സുധാകരൻ അറിയിച്ചിരുന്നു.
മുൻ സാഹിത്യ അക്കാദമി ചെയർമാൻ പെരുമ്പടവം ശ്രീധരൻ ചെയർമാനും സാഹിത്യനിരൂപകൻ ഡോ. പി.കെ. രാജശേഖരൻ, എഴുത്തുകാരി കെ.എ. ബീന, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവർ അംഗങ്ങളുമായുള്ള പുരസ്‌കാരനിർണ്ണയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.