കൊച്ചി: 16കാരനെ മയക്ക് മരുന്നിന്റെ ഉപയോഗത്തിലേക്ക് എത്തിച്ച് ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ പിടിയിൽ. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആന്റണി (24), സഹോദരൻ റെൻഫിൻ ആന്റണി (21) എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ 16 വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ലഹരി ഉപയോഗിക്കുന്ന വിവരം മാതാപിതാക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി അമ്മയുടെ ഒന്നര പവന്റെ പാദസരം എടുത്ത് കൊണ്ടുവന്ന് നൽകി.
16കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് വിദ്യാർത്ഥികളെയും ഇതേ രീതിയിൽ വലയിലാക്കിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ലത്തീഫിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പള്ളുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശിവൻകുട്ടി, അശ്വിൻ ബിജു, നാരായണൻകുട്ടി, എ.എസ്.ഐ ബിജു, സി.പി.ഒമാരായ ബിബിൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.