ചാവക്കാട്: രണ്ട് വീട്ടുകാർ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലും കത്തിക്കുത്തിലേക്കും എത്തിയതോടെയാണ് തിരുവത്ര ഭാഗത്തുനിന്നും ചാവക്കാട് പൊലീസിന് ഫോൺ എത്തുന്നത്. എസ് ഐ വിമലിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിചേരുകയും, അക്രമത്തിൽ ഇടപെട്ട് തടയുന്നതിനിടയിൽ ആക്രമിച്ചയാൾ ചാടിയോടുകയും ചെയ്തു.
കത്തികുത്തിൽ പരിക്കേറ്റയാൾക്ക് പ്രഥമ ശുശ്രൂഷനൽകുന്നതിനിടയിൽ ഒരു പൊലീസുദ്യോഗസ്ഥൻ ആളെ പിൻതുടർന്നു എന്നാൽ അയാൾ കത്തിയുമായി വീടിനുള്ളിൽ കയറി വാതിലടച്ചു. ഉടൻതന്നെ പൊലീസുദ്യോഗസ്ഥരും നാട്ടുകാരും ബന്ധുക്കളും മുട്ടിവിളിച്ചെങ്കിലും ആക്രമിച്ചയാൾ വാതിൽ തുറന്നില്ല. ഈ സമയംതന്നെ സ്റ്റേഷനിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ രജിത്ത് ശിവപ്രസാദ് എന്നിവരും സംഭസ്ഥലത്ത് എത്തുകയും ചെയ്തു.
ആക്രമിച്ചയാൾ മുറിയിൽ കയറി കതകടച്ചതിനാൽ സന്ദർഭത്തിൻെറ ഗൌരവം ഉൾക്കൊണ്ട് ഇനി അധികം സമയം കാത്തിരിക്കുന്നത് ഉചിതമല്ല എന്ന് മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ സജിത്ത്മോൻ എത്രയും പെട്ടന്ന് എങ്ങനെയെങ്കിലും വാതിൽ തുറക്കണമെന്ന് അറിയിച്ചതോടെ പോലീസുദ്യോഗസ്ഥർ വാതിൽ തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ രജിത്തും ശിവപ്രസാദും ചേർന്ന് പിൻവശത്തുള്ള വാതിൽ ഏറെ ശ്രമകരമായി തുറന്നപ്പോൾ ഹാളിൽ ജീവത്യാഗത്തിനായി ശ്രമിച്ച് പിടയുന്നയാളെയാണ് കണ്ടത്. ഉടൻതന്നെ പോലീസുദ്യോഗസ്ഥർ അയാളെ താഴെയിറക്കിയെങ്കിലും ചലനമറ്റിരുന്നു. തറയിൽകിടത്തിയ ആളെ പോലീസുദ്യോഗസ്ഥർ സി പി ആർ നൽകുകയും അല്പസമയത്തിനു ശേഷം ശ്വാസം തിരിച്ചുകിട്ടുകയും ചെയ്തു.
ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അപകട നില തരണം ചെയ്തിട്ടുണ്ട് എന്നവിവരം ഡോക്ടർ അറിയിച്ചപ്പോൾ, അക്രമത്തിലൂടെ കൃത്യസമയത്ത് എത്തിയതിൽ മറ്റു ഗുരുതര വിപത്തുകൾ ഇല്ലാതാക്കൻ സാധിച്ചു എന്നു മാത്രമല്ല ജീവത്യാഗത്തിനു ശ്രമിച്ച മറ്റൊരു ജീവനും രക്ഷിക്കാനായി എന്ന സന്തോഷത്തോടെ പോലീസുദ്യോഗസ്ഥർ സ്റ്റേഷനിലേക്കു മടങ്ങി. സംഭവത്തിൽ ചാവക്കാട് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.