പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രിയും. കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ പ്രവൃത്തി മഹത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി 15 മിനിറ്റ് വീട്ടിൽ ചെലവഴിച്ചു. കോഴിക്കോട് വരാൻ പൊകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുബത്തോട് പറഞ്ഞു.
കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, മുൻ എം.എൽ.എ രാജു എബ്രഹാം തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ താൽക്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും ഏക മകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.