കൊച്ചി: തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വീട് വാടകയ്ക്ക് നൽകി രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് കാരാട് സ്വദേശികളായ അഞ്ച് അംഗങ്ങളുള്ള കുടുംബം കൊച്ചി വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്. മകന്റെ ചികിത്സാര്‍ത്ഥമാണ് കൊച്ചിയിലേക്ക് എത്തിയത്. ഇന്നലെ വീട് ഒഴിയേണ്ടതായിരുന്നു. അതിനുപകരം ഇന്നത്തെ പകൽ ആ വീട്ടിൽ നിന്ന് പുറത്തേയ്ക്ക് വന്നത് വടുതലയെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു.
രാവിലെ വീട്ടുടമയുടെ ജ്യേഷ്ഠന്റെ ഇളയ മകൻ വന്നു നോക്കിയപ്പോഴാണ് ദുരന്ത വിവരം പുറത്തറിയുന്നത്. വീട്ടിലെത്തി അശ്വതിയേയും മറ്റും വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. എന്നാൽ എസി പ്രവർത്തിക്കുന്നതായും പ്രതികരണം ഇല്ലാത്തതും മനസിലായതോടെ സ്ഥലം കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിനെ വിവരമറിച്ചു. കൗൺസിലർ കൂടി എത്തി വീട് തുറന്നു നോക്കുമ്പോഴാണ് രണ്ടു പേരുടെ മൃതദേഹങ്ങൾ കാണുന്നത്. ഒരു മുറിയിൽ ഫാനിൽ നിന്ന് തൂങ്ങിക്കിടക്കുന്ന പാതി മുറിച്ച ഒരു തുണിക്കഷ്ണം, അതിനു കുറച്ചു മാറി 5 മീറ്റർ അകലത്തിൽ തൂങ്ങിനിൽക്കുന്ന രണ്ടു മൃതദേഹങ്ങൾ, ഇടതുവശത്തെ മുറിയിലുള്ള കട്ടിലിൽ നല്ല ഉടുപ്പുകളും ധരിപ്പിച്ച് കണ്ണിൽ ഫാൻസി കൂളിങ്ഗ്ലാസുമായി പുതപ്പിച്ചു കിടത്തിയിരിക്കുന്ന രണ്ടു പിഞ്ചുശരീരങ്ങൾ, മറ്റൊരു മുറിയിൽ താഴെ ഷാൾ വിരിച്ച് ഷെർവാണിയും ധരിച്ച് കിടത്തിയിരിക്കുന്ന 14 വയസ്സുകാരൻ. തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാർ ജി.സുരേന്ദ്രൻ നായരുടെ ഭാര്യ വൈ.ശ്രീകുമാരി (59), മകള്‍ അശ്വതി എസ്.നായർ (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്. ഇതിൽ മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ഇരുനില ആഡംബര വീടിന്റെ ഉടമസ്ഥർ വിദേശത്താണ്. ഒരു വർഷം മുമ്പുവരെ ഗൃഹനാഥയും ഇളയ മകനും ഇവിടെ താമസിച്ചിരുന്നെങ്കിലും കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ ഇവരും വിദേശത്തേക്ക് പോയി. തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു വീട്. സമീപത്തു വീട്ടുടമസ്ഥനും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. ആരും താമസിക്കാതെ വീട് നശിച്ചു പോകുന്നു എന്ന സാഹചര്യത്തിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കണ്ടുമുട്ടിയ അശ്വതിക്കും കുടുംബത്തിനും ഇവർ താമസിക്കാനായി വീടു നൽകുന്നത് എന്നാണ്അറിയുന്നത്.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്ത മകന്റെ ചികിത്സാർഥം എന്നായിരുന്നു വീട് എടുക്കുമ്പോൾ പറഞ്ഞിരുന്നത്. രണ്ടു മാസത്തേക്കായിരുന്നു കരാർ. ഇതിന്റെ പണവും ഇവർ നൽകിയിരുന്നു. ഇതനുസരിച്ച് മാർച്ച് 20ന് ഇവർ ഒഴിയേണ്ടതായിരുന്നു.
പൊലീസ് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അശ്വതി എഴുതിയത് എന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഭർത്താവിന്റെ അരികിലേക്ക് തങ്ങളും പോകുന്നു എന്ന രീതിയിലാണ് കത്തിൽ പറയുന്നത്. കരൾരോഗബാധിതനായിരുന്ന അശ്വതിയുെട ഭർത്താവ് കുറച്ചു നാൾ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ പേരിൽ കുടുംബത്തിനുള്ളിൽ അസ്വാരസ്യമുണ്ടായിരുന്നതായും കത്തിൽ പറയുന്നു.രണ്ടു മാസമായി അശ്വതിയും കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. ടാക്സി വിളിച്ച് പുറത്തേക്ക് പോകുന്നതും വരുന്നതുമാണ് പലപ്പോഴും അയൽക്കാർ കണ്ടിട്ടുള്ളത്. വൈകുന്നേരങ്ങളിൽ അയൽവീടുകളിലെ കുട്ടികൾ വീടു മുന്നിലെ റോഡിൽ കളിക്കാറുണ്ടെങ്കിലും അശ്വതിയുടെ കുട്ടികളും അധികം വീട്ടിൽ നിന്ന് പുറത്തുവന്നിരുന്നില്ല. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോ കുട്ടികളുടെ കൊലപാതകവും മറ്റുള്ളവരും ആത്മഹത്യയും നടന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ എന്താണ് അന്നു നടന്നത് എന്നതു സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)