മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ജനവാസ മേഖലയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെയാണ് പടയപ്പ ആക്രമണം അഴിച്ചുവിട്ടത്. ആനയുടെ പരാക്രമത്തിൽ വാഹനങ്ങൾക്ക് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മൂന്നാറിലെ റോഡുകളിലും ജനവാസ മേഖലകളിലും പടയപ്പയുടെ സാന്നിധ്യം പതിവാണെങ്കിലും, അടുത്തകാലത്തായി വാഹനങ്ങൾ ആക്രമിക്കുന്ന രീതിയിലേക്ക് ആനയുടെ സ്വഭാവം മാറിയത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ഇടങ്ങളിൽ പടയപ്പ ഇറങ്ങുന്നത് ടൂറിസം മേഖലയെയും പ്രദേശവാസികളുടെ സുരക്ഷയെയും ഒരുപോലെ ബാധിക്കുന്നു.
സംഭവത്തെത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പടയപ്പയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് കർശന നിർദ്ദേശ നൽകി. ആനയെ ജനവാസ മേഖലയിൽ നിന്ന് തുരത്താനുള്ള ശാശ്വത നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.