Share this Article
News Malayalam 24x7
മൂന്നാറിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ
Tiger Captured in Munnar

കഴിഞ്ഞ കുറച്ചു കാലമായി മൂന്നാറിലെ തോട്ടം മേഖലയിൽ ഭീതി വിതച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. പഴയ മൂന്നാറിന് സമീപമുള്ള പാമ്പൻമല എസ്റ്റേറ്റിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കടുവ കെണിയിലായതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

പാമ്പൻമല എസ്റ്റേറ്റിലെ തൊഴിലാളികളെയും പ്രദേശവാസികളെയും ഒരുപോലെ മുൾമുനയിൽ നിർത്തിയിരിക്കുകയായിരുന്നു ഈ കടുവ. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചിലേറെ കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. ഇതോടെ തൊഴിലാളികൾ ജോലിക്ക് പോകാൻ പോലും ഭയപ്പെട്ടിരുന്നു. വനം വകുപ്പ് ഓഫീസിന് മുന്നിലും ദേശീയ പാതയിലും അടക്കം ജനങ്ങൾ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.


മൂന്നാർ മേഖലയിൽ നിന്നും ഈ അടുത്ത കാലത്ത് പിടികൂടുന്ന രണ്ടാമത്തെ കടുവയാണിത്. ഒരു മാസം മുൻപ് തന്നെ കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും ആദ്യം ഫലമുണ്ടായിരുന്നില്ല. പിന്നീട് കടുവയുടെ സാന്നിധ്യമുള്ള മറ്റൊരു സ്ഥലത്തേക്ക് കൂട് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കടുവ ഒടുവിൽ കുടുങ്ങിയത്.


പിടികൂടിയ കടുവയെ ദേവികുളത്തുള്ള വനം വകുപ്പ് ഡിവിഷൻ ഓഫീസിലേക്ക് മാറ്റും. കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഇതിനെ ഉൾവനത്തിലേക്ക് തുറന്നു വിടണമോ അതോ മൃഗശാലയിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തീരുമാനമെടുക്കും.


കടുവ കൂട്ടിലായതോടെ വലിയൊരാശ്വാസത്തിലാണ് പാമ്പൻമല എസ്റ്റേറ്റ് നിവാസികൾ. എങ്കിലും മേഖലയിൽ കൂടുതൽ കടുവകളുടെ സാന്നിധ്യമുണ്ടോ എന്ന ആശങ്ക ചിലർ പങ്കുവെക്കുന്നുണ്ട്. വനം വകുപ്പ് നിരീക്ഷണം തുടരുമെന്ന് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories