ആലപ്പുഴ: അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും അമ്പലപ്പുഴയിൽ അവസരവാദിയും യുഡിഎഫും ചേര്‍ന്ന് ബിജെപി വോട്ട് തേടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ വിമർശനം. അമ്പലപ്പുഴയിലെ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ചരിത്രമുള്ള മണ്ണാണിതെന്നും വഞ്ചന കാണിച്ചവരെ ഈ മണ്ണ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021ൽ തുടർഭരണം ജനങ്ങൾ തീരുമാനിച്ചത് അവരുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണെന്നും എൽഡിഎഫ് നാടിനൊപ്പമാണെന്നും പിണറായി പറഞ്ഞു. യുഡിഎഫിന് വലിയ അങ്കലാപ്പുണ്ട്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. ജനങ്ങള്‍ യുഡിഎഫിനെ കൈയൊഴിഞ്ഞു. യുഡിഎഫ് പല നീക്കങ്ങൾ നടത്തി. അവസരവാദ നിലപാട് അമ്പലപ്പുഴയിൽ ഇറക്കി. വഞ്ചന കാണിച്ചവരെ അമ്പലപ്പുഴ എന്ന വിപ്ലവത്തിന്‍റെ നാട് ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. എല്ലാ പ്രതിസന്ധിയിലും ഈ നാട് ഒന്നിച്ചു നിൽക്കും. ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ ഒരു വ്യതിയാനത്തിന് ഒപ്പവും പോകില്ല. അമ്പലപ്പുഴയിൽ അവസരവാദക്കാരൻ ബിജെപി വോട്ട് കിട്ടും എന്ന് പറയുകയാണെന്നും പിണറായി വിജയൻ വിമര്‍ശിച്ചു.