Share this Article
News Malayalam 24x7
ദിവ്യശ്രീ വധക്കേസ്; ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവുശിക്ഷയും, പിഴയും
വെബ് ടീം
10 hours 17 Minutes Ago
1 min read
divyasree

കണ്ണൂർ: സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും, 2 ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവമായിട്ടാണ് ലഭിക്കാറുള്ളത്. മൂന്നുവകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ 7 വർഷം തടവുമാണ് വിധിച്ചത്. ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ വാദിച്ചത്.സംഭവം നടന്ന് ഒന്നരവർഷത്തിനകമാണ് കേസിൽ വിധി വരുന്നത്.

സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കോടതിമുറിയിലെത്തിച്ചു നടത്തിയ വിചാരണയായിരുന്നു ദിവ്യശ്രീ വധക്കേസിലേത്. നടുക്കുന്ന രംഗങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, കോടതിയിലുണ്ടായിരുന്നവർ തരിച്ചുനിന്നു. കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ പ്രതി രാജേഷ് പയ്യന്നൂരിലെ കടയിൽനിന്നു വാങ്ങുന്നത്, സംഭവശേഷം പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തെ എടിഎം കൗണ്ടറിൽനിന്നു പണം പിൻവലിക്കുന്നത്, പെരുമ്പപ്പുഴയിൽ ഉപേക്ഷിച്ച കൊടുവാൾ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം മുങ്ങിയെടുക്കുന്നത്, കൊലപാതകശേഷം കണ്ണൂർ പുതിയതെരുവിലെ ബാറിലെത്തി പ്രതി മദ്യപിക്കുന്നത്, ഇതിനിടെ പൊലീസെത്തി പിടികൂടുന്നത്.... ഈ ദൃശ്യങ്ങളെല്ലാം കോടതിയിൽ പ്രദർശിപ്പിച്ചു.കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവിശ്രീയെ 2024 നവംബർ 21ന് വൈകിട്ട് വീട്ടിൽവച്ചാണ് ദിവ്യശ്രീയുടെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും അകന്ന് കഴിയുകയായിരുന്നു. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരുന്നു ദിവ്യശ്രീ. സംഭവദിവസം രാത്രി ശബരിമല ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന കേസ് കണ്ണൂർ കുടുംബകോടതിയുടെ പരിഗണനയിലായിരുന്നു. സംഭവദിവസം കോടതിയിൽ എത്തിയ ദിവ്യശ്രീ വിവാഹബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞിരുന്നു.വീടിന്‍റെ വരാന്തയിൽ പെട്രോൾ ഒഴിച്ചശേഷം രാജേഷ് ദിവ്യശ്രീയെ പല തവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ പിന്തുടർന്ന് ഗേറ്റുവരെ വെട്ടിവീഴ്ത്തിയെന്നാണ് വിവരം. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിനെയും വെട്ടി പരുക്കേൽപ്പിച്ചു. ബൈക്ക് എത്തിയ പ്രതി, വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് അടുത്തുള്ള എടിഎമ്മിലെത്തി പണം പിൻവലിച്ച് വളപ്പട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. ദിവ്യശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയിൽ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടി മുതലും കോടതിയിൽ ഹാജരാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories