മൂന്നാർ തലയാർ കാപ്പിസ്റ്റോറിൽ ജനവാസ മേഖലയിൽ കടുവയുടെ ആക്രമണം രൂക്ഷമാകുന്നു. മണികണ്ഠൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം തോട്ടങ്ങളിൽ കന്നുകാലികളെ മേയാൻ വിട്ടപ്പോഴായിരുന്നു സംഭവം.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെ തോട്ടം തൊഴിലാളികളും നാട്ടുകാരും വലിയ ഭീതിയിലാണ്. ആക്രമണം നടന്ന സ്ഥലത്ത് കടുവയുടെ വ്യക്തമായ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇതേ മേഖലയിൽ നിന്ന് ഒരു കടുവയെ വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ടിരുന്നു. കടുവയുടെ ശല്യം ഒഴിഞ്ഞു എന്ന് നാട്ടുകാർ ആശ്വസിച്ചിരിക്കെയാണ് വീണ്ടും കന്നുകാലികൾ ആക്രമിക്കപ്പെടുന്നത്. ഇത് പ്രദേശത്ത് ഒന്നിലധികം കടുവകൾ ഉണ്ടെന്ന സംശയത്തിന് ബലമേകുന്നു.
പശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വന്യജീവി ആക്രമണം തടയാൻ ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.