അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ സംഘത്തിൽ നിന്നും നിതിൻ കടുത്ത ഭീഷണി നേരിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. നിതിന്റെ ഫോണിൽ നിന്നും വായ്പാ സംഘവുമായുള്ള ചാറ്റുകൾ സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.
അമ്മയുടെ ചികിത്സയ്ക്കായി ഓൺലൈൻ ആപ്പുകളിൽ നിന്നും നിതിൻ പണമെടുത്തിരുന്നതായാണ് വിവരം. വായ്പയ്ക്കായി കോളേജിലെ അധ്യാപികയുടെ നമ്പർ നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പണം തിരിച്ചടയ്ക്കാൻ വൈകിയതോടെ വായ്പാ സംഘം അധ്യാപികയെ വിളിച്ചു ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകുകയും, മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പൽ നിതിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
അതേസമയം, വായ്പാ സംഘത്തിന്റെ പേരിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ കുടുംബം ആരോപിച്ചു. അധ്യാപകരായ ഡോ. എം.കെ റാം, ഡോ. കെ.ടി സംഗീത എന്നിവർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിഷയത്തിൽ പ്രതിഷേധിച്ചു കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് മാർച്ച് നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കോളേജിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.