തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടുപേർ മരിച്ചതിനു കാരണം മറൈൻ ടോക്സിൻ ആകാമെന്ന് രാസപരിശോധനാ റിപ്പോർട്ടിലെ നിഗമനം. ഭക്ഷണത്തിൽനിന്നുള്ള വിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല.
ഫെബ്രുവരി 16 നാണ് തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച കൊല്ലംസ്വദേശികളായ രണ്ടുപേർ മരിച്ചത്. ചടയമംഗലം സ്വദേശി ഷാജിയും ഭാര്യാമാതാവ് റാഷിദ ബീവിയുമാണ് മരിച്ചത്. ഹോട്ടലിലെത്തിയ കുടുംബാംഗങ്ങളെല്ലാവരും തന്നെ മീന്മുട്ട കഴിച്ചിരുന്നു. ഇതിൽനിന്നുണ്ടായ മറൈൻ ടോക്സിനാകാം മരണകാരണമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ഹോട്ടലിലെ ഭക്ഷണവും വെള്ളവും മീൻ എത്തിച്ച തമിഴ്‌നാട്ടിലെ മാർക്കറ്റിൽനിന്നുള്ള സാമ്പിളുകളും പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധക്കു കാരണമാകുന്ന യാതൊന്നും കണ്ടെത്തിയില്ല. മരിച്ച രണ്ടുപേരടങ്ങിയ കുടുംബം കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മീൻമുട്ടയിലെ മറൈൻ ടോക്സിനാകാം മരണകാരണമെന്ന നിഗമനത്തിലെത്തിയത്.
മീനുകളിലും കക്കകളിലും പവിഴപ്പുറ്റുകളിലും കണ്ടുവരുന്ന പ്രകൃതിദത്ത വിഷങ്ങളാണ് മറൈൻ ടോക്സിനുകൾ അഥവാ സമുദ്ര വിഷങ്ങൾ. കടലിലെ സൂക്ഷ്മാണുക്കൾ ഉൽപ്പാദിപ്പിക്കുന്ന ഇത്തരം വിഷങ്ങൾ മീനുകളിൽ അടിഞ്ഞു കൂടുകയും അതു ഭക്ഷിക്കുന്ന മനുഷ്യരിൽ കടുത്ത ഭക്ഷ്യവിഷബാധക്ക് കാരണമാവുകയും ചെയ്യും.ചില മീൻമുട്ടകളിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സിന്‍ പാചകം ചെയ്താലും നശിക്കുകയില്ല. അത് ആരോഗ്യപ്രശ്‌നങ്ങൾക്കും മരണത്തിനുവരെയും കാരണമായേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
നിലവിൽ മറൈൻടോക്സിൻ കണ്ടെത്താനുള്ള പരിശോധനാ സംവിധാനം കെമിക്കൽ ലാബിലില്ല.