തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട പൊലീസ് വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി സംശയം. മൂന്നാർ കൺട്രോൾ റൂമിന് അനുവദിച്ച വാഹനം സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡറാണ് ദുരുപയോഗം ചെയ്തതെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മൂന്നാർ ഹൈസ്കൂളിൽ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ, പോലീസ് വാഹനം ഉപയോഗിച്ച് കുടുംബസമേതം ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഇരവികുളം നാഷണൽ പാർക്കിലേക്കും മൂന്നാർ ടൗണിലേക്കും ഈ വാഹനത്തിൽ കുടുംബസമേതം യാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തിൽ പെരുമാറിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.