മലപ്പുറം വളാഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് പതിനേഴുകാരനായ മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരിയില്‍ വാടകയ്ക്ക് താമസിക്കുന്ന മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരപ്പണിക്കാരനായ പിതാവ് ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
രാത്രിയില്‍ മദ്യപിച്ചെത്തിയ ശബരിയുമായി മകന്‍ ശ്യാംകൃഷ്ണന്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തര്‍ക്കത്തിനിടയില്‍ അടിയേറ്റ് ശ്യാംകൃഷ്ണന്‍ ബോധരഹിതനായി നിലത്തു വീഴുകയായിരുന്നു. മകന്‍ അബദ്ധത്തില്‍ അടിയേറ്റ് വീണതാണെന്നാണ് പ്രതി പോലീസിനോട് പറയുന്നത്.
കുട്ടി നിലത്തു വീണതോടെ പരിഭ്രാന്തനായ പിതാവ് തന്നെ ശ്യാംകൃഷ്ണനെ ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണന്‍.