കണ്ണൂർ: തന്‍റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത് രാഹുല്‍ ഗാന്ധിക്ക് വലിയ മനഃസംതൃപ്തി നല്‍കിയിരിക്കാമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചുകൊണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രതിപക്ഷനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ബിജെപി സര്‍ക്കാര്‍ എക്കാലവും കരുതിക്കൂട്ടിയുള്ള ആക്രമമാണ് നടത്തുന്നത്. പക്ഷേ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കുനേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും പിണറായി കുറ്റപ്പെടുത്തി.ഇഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അതിരുകവിഞ്ഞ ഇടപെടലൊന്നും ഉണ്ടായില്ലെന്ന് പിണറായി വ്യക്തമാക്കി. ‘മണിക്കൂറുകളോളം അവര്‍ ഈ വീടിനകത്ത് ഉണ്ടായിരുന്നു. അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്താണ് അവര്‍ക്ക് കിട്ടിയത്, കിട്ടാത്തത് എന്നൊക്കെ അവരാണ് വ്യക്തമാക്കേണ്ടത്. ഇതൊന്നും പെട്ടെന്നുണ്ടായതല്ല. ഇങ്ങനെ വീട്ടില്‍ക്കയറി പരിശോധന നടത്താന്‍ ഇഡി വളരെക്കാലമായി ആഗ്രഹിക്കുന്നതാണ്.’ – പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേ സമയം എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി, പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ് പിണറായി പുതിയ ചിത്രം പോസ്റ്റ് ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും മറ്റ് സിപിഐഎം നേതാക്കളും പിണറായിക്കൊപ്പം നിൽക്കുന്നതാണ് ചിത്രം. പിണറായിക്ക് പിന്തുണ അർപ്പിച്ച് പ്രവർത്തകരും പോസ്റ്റിൽ കമന്‍റ് ചെയ്യുന്നുണ്ട്.