തിരുവനന്തപുരം:തട്ടുകടക്കാരനെ ആക്രമിച്ച് മാലപൊട്ടിച്ചെന്ന കേസിൽ പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറിക്ക് സസ്പെൻഷൻ.സിവിൽ പോലീസ് ഓഫീസറായ അപ്പുവിനെതിരെയാണ് നടപടി. പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ തട്ടുകട ഉടമയെ ആക്രമിച്ച് ദേഹോപ്രദ്രവം ഏൽപ്പിക്കുകയായിരുന്നു മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അപ്പു ഉൾപ്പെടെ അഞ്ചു പേരെയാണ് പ്രതിചേർത്തിരുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
മേയ് 18-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയിലെത്തിയ അപ്പു അടക്കമുള്ള അഞ്ചംഗസംഘം ഭക്ഷണം കഴിക്കുന്നതിനിടെ കടക്കാരനുമായി തർക്കമുണ്ടാവുകയും ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനും പിടിവലിക്കുമിടെ തന്റെ കഴുത്തിലുണ്ടായിരുന്ന 40,000 രൂപ വിലവരുന്ന മാല പൊട്ടിച്ചെടുത്തെന്നാണ് കടക്കാരന്റെ പരാതി. സംഭവത്തിൽ ഇടത് അനുകൂല സംഘടനാ നേതാവായ പൊലീസുകാരനായ അപ്പു ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. കേസിലെ അഞ്ചാംപ്രതിയാണ് അപ്പു.അപ്പുവിനെതിരെ കഴിഞ്ഞ മാസം കേസെടുത്തെങ്കിലും ഇന്നലെ രാത്രിയാണ് സസ്‌പെൻഡ് ചെയ്തത്.