തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ മന്ത്രി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടിട്ടും രോഗിയുടെ മുറിവിൽ ഡ്രസ്സിങ് നടത്തുകയോ മുറിവ് അഴിച്ചു പരിശോധിക്കുകയോ ചെയ്തില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ ഗുരുതരമായ അനാസ്ഥയാണ് മുറിവിൽ ഇൻഫെക്ഷൻ ഉണ്ടാകാനും പുഴു അരിക്കാനും കാരണമായതെന്നാണ് കണ്ടെത്തൽ.
ഹരിപ്പാട് സ്വദേശിയായ രാജേന്ദ്ര പ്രസാദിനാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം രണ്ടിന് രാത്രി 11 മണിയോടെയായിരുന്നു ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടന്നത്. തുടർന്ന് അഞ്ച് ദിവസത്തോളം ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) തുടരുകയായിരുന്നു. ഇവിടെ നിന്നും തിരികെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ പുഴു അരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. മുറിവ് കൃത്യമായി പരിശോധിക്കുന്നതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ