പാറശ്ശാലയിൽ കടബാധ്യതയെത്തുടർന്നുള്ള ജപ്തി നടപടികൾക്കിടയിൽ വീട്ടുടമ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊറ്റാമം സ്വദേശിയായ ഫ്ലോറൻസ് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ബാങ്ക് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും ജപ്തി നടപടികൾക്കായി വീട്ടിലെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കടബാധ്യതയെ തുടർന്ന് ഫ്ലോറൻസിന്റെ വീട് ജപ്തി ചെയ്യാനാണ് അധികൃതർ എത്തിയത്. ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടുപോയതോടെ പ്രകോപിതയായ ഫ്ലോറൻസ്, കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ സ്വന്തം ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസും മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ പിടിച്ചുമാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് താൽക്കാലികമായി ജപ്തി നടപടികൾ നിർത്തിവെച്ചു.