Share this Article
News Malayalam 24x7
വിഴിഞ്ഞം ഓഹരി കൈമാറ്റം; വിശദമായ പഠനത്തിന് ശേഷം മാത്രം അനുമതി
Vizhinjam Port Share Transfer

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ അദാനി പോർട്സിന്റെ ഓഹരികളിൽ 49 ശതമാനം ആഗോള കപ്പൽചാൽ ഭീമനായ എം.എസ്.സിക്ക് (MSC) കൈമാറാനുള്ള നീക്കത്തിൽ വിശദമായ പഠനത്തിന് ശേഷം മാത്രമേ അന്തിമ അനുമതി നൽകുകയുള്ളൂവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. രാജ്യസുരക്ഷയും വിഴിഞ്ഞം പദ്ധതിയുടെ കരാർ വ്യവസ്ഥകളും സമഗ്രമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്വിസ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (MSC) കണ്ടെയ്നർ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിനാണ് (TiL) അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 13,000 കോടി രൂപയുടെ (1.397 ബില്യൺ യു.എസ് ഡോളർ) ഈ വമ്പൻ വിദേശ നിക്ഷേപത്തിലൂടെ വിഴിഞ്ഞത്തിന്റെ രണ്ടാം ഘട്ട വികസനമാണ് കമ്പനി ലക്ഷ്യമിടുന്നത്.


ഇടപാടുമായി ബന്ധപ്പെട്ട് അദാനി പോർട്സ് അനുമതി തേടി മുഖ്യമന്ത്രിയുടെ ഓഫീസിനും വിസിൽ (VISL) മാനേജിങ് ഡയറക്ടർക്കും ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. നിലവിൽ വാണിജ്യ വിപണിയിലെ ഓഹരി കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (SEBI) അറിയിച്ചതായും അദാനി വ്യക്തമാക്കുന്നു.


സർക്കാരുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പ്രകാരം തങ്ങൾക്ക് ഓഹരികൾ കൈമാറ്റം ചെയ്യാൻ അവകാശമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വാദിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾ (Commercial Operations) തുടങ്ങി ഒരു വർഷം പൂർത്തിയായാൽ 74 ശതമാനം വരെ ഓഹരികൾ വിൽക്കാൻ അനുമതിയുണ്ടെന്നാണ് വ്യവസ്ഥ. 2024 ഡിസംബർ 24-നാണ് വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. അതിനാൽ കഴിഞ്ഞ ഡിസംബറോടെ തന്നെ തങ്ങൾക്ക് ഓഹരികൾ വിൽക്കാനുള്ള അർഹതയുണ്ടെന്ന് അദാനി ഗ്രൂപ്പ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.


അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റ നീക്കത്തെച്ചൊല്ലി നിയമസഭയിൽ വലിയ ചർച്ചകളാണ് ഉയർന്നത്. അനുമതിയില്ലാതെയും സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയും ഇത്രയും വലിയ ഓഹരി കൈമാറ്റ കരാറിലേക്ക് കടന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക വിദേശ കപ്പൽ കമ്പനിക്ക് തുറമുഖത്തിൽ കുത്തകാവകാശം നൽകുന്നത് വിഴിഞ്ഞത്തെ മത്സരക്ഷമതയെ ബാധിക്കുമെന്നും സംസ്ഥാന താത്പര്യങ്ങൾക്ക് തിരിച്ചടിയാവുമെന്നും പ്രതിപക്ഷം ആരോപിച്ചു.


തുറമുഖ കരാറിലെ 'ക്ലോസ് 5.3' പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി ഘടന മാറ്റുന്നത് ഉടമസ്ഥാവകാശ വ്യതിയാനമായി കണക്കാക്കുമെന്നും ഇതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. അദാനി നേരിട്ട് അപേക്ഷ സമർപ്പിച്ച പശ്ചാത്തലത്തിൽ, വിഴിഞ്ഞത്തിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തിനുള്ള അധികാരം നഷ്ടപ്പെടാത്ത രീതിയിൽ സുരക്ഷയും വികസനവും ഒരുപോലെ ഉറപ്പാക്കിക്കൊണ്ട് മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം എന്നിവയുടെ അനുമതിയും ഈ ഇടപാടിന് ആവശ്യമായി വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories