കണ്ണൂരിൽ യുവാവിന്റെ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ കോടതിയുടെ ഉത്തരവ്. ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹമാണ് പുറത്തെടുക്കുക. ചികിത്സാപ്പിഴവിനെ തുടർന്നാണ് ഷാനവാസ് മരിച്ചതെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണിത്. ചൊവ്വാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും.
ബെംഗളൂരുവിൽ മരുന്ന് വിതരണ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു ഷാനവാസ്. ഇതിനിടെ ഒരു ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ബെംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടയിൽ പിഴവ് സംഭവിച്ചുവെന്നും ഇതിനെ തുടർന്നാണ് ഷാനവാസ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.
വാർഡിൽവന്ന് മൊബൈൽ ടോർച്ചിന്റെ വെട്ടത്തിലാണ് ഡോക്ടർ ശസത്രക്രിയ നടത്തിയതെന്നും യാതൊരു സൗകര്യങ്ങളും ചെയ്യാതെ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും ഭാര്യ ആരോപിച്ചു. ഇതിന്റെ തെളിവുകളെല്ലാം തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും ഷാനവാസിന്റെ ഭാര്യ പറഞ്ഞു. കർണാടകയിലെ വി.വി പുരം പോലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് ഭാര്യ പരാതി നൽകിയത്.