മട്ടന്നൂർ|കണ്ണൂർ: തെരൂർ പാലയോട് അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പൊലീസ് പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണു കവർച്ച നടന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.വീടിന്റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കിടപ്പുമറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ അടക്കം പുറത്ത് വാരിവലിച്ചിട്ടിരുന്നു. ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷ്ടിച്ചത്. മുൻ വശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തത്. വീടിന് ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്ത് മോഷ്ടാവ് കൊണ്ടുപോയി.
മക്കൾ വിദേശത്തും ബെംഗളൂരുവിലുമാണ് താമസം. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്.കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയമായ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് തെളിവ് ലഭിച്ചത്. ഇയാൾ മറ്റു മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മട്ടന്നൂർ എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.