തൃശൂർ: രാത്രികാല പെട്രോളിങ് നടത്തുകയായിരുന്ന വടക്കാഞ്ചേരി പൊലീസിന്റെ ബൊലേറോ ജീപ്പ് തടഞ്ഞുനിർത്തി പിഴ ചുമത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ (എം.വി.ഐ) കേസെടുത്തു. തൃശ്ശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും എതിരെയാണ് കേസ്.
രാത്രി 11 മണിയോടെ ഉത്രാളിക്കാവിന് സമീപം വടക്കാഞ്ചേരി പൊലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വാഹനം റോഡിന് കുറുകെ വട്ടംവെച്ചാണ് പൊലീസ് വാഹനത്തെ പരിശോധനയ്ക്കായി തടഞ്ഞത്. തുടർന്ന് ഡ്രൈവറുടെ ലൈസൻസ് പരിശോധിച്ച ശേഷം വാഹനത്തിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഇല്ലെന്ന് ആരോപിച്ച് എം.വി.ഐ 4,000 രൂപ പിഴ ചുമത്തുകയായിരുന്നു. പൊല്യൂഷൻ ഇല്ലാത്തതിന് 2000 രൂപയും ഇൻഷുറൻസ് ഇല്ലെന്ന് കാട്ടി 2000 രൂപയും ചേർത്താണ് പിഴ ചുമത്തിയത്.
എന്നാൽ, പിഴ ചുമത്തിയതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഗുരുതര പാളിച്ച സംഭവിച്ചതായി ബോധ്യപ്പെട്ടത്. പൊലീസിന്റെ ബൊലേറോയ്ക്ക് കൃത്യമായ ഇൻഷുറൻസ് നിലവിലുണ്ടായിരുന്നു. വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് ഇല്ലാതിരുന്നത്. നിയമപ്രകാരം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒരാഴ്ചയ്ക്കകം പുതിയത് എടുത്ത് ഹാജരാക്കിയാൽ പിഴ തുക 250 രൂപയായി കുറയുമായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ഇൻഷുറൻസ് ഇല്ലെന്ന് കൂടി രേഖപ്പെടുത്തി വലിയ തുകയായ 4,000 രൂപ പിഴ ചുമത്തിയത്.
ഡി.ജി.പി.യുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധിക്കുന്ന സമയത്ത് പോർട്ടലിൽ കൃത്യമായി അപ്‌ലോഡ് ആയി കാണാത്തതാണ് ഉദ്യോഗസ്ഥന് അബദ്ധം പിണയാൻ കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
രാത്രികാലങ്ങളിൽ അടിയന്തര സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പൊലീസ് വാഹനത്തെ വഴിയിൽ വട്ടംവെച്ച് തടയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെ പൊലീസ് കേസെടുത്തത്.