കാഞ്ഞങ്ങാട്: നിർമിത ബുദ്ധിയുടെ വളർച്ച സങ്കൽപ്പിക്കാൻ കഴിയുന്നതിലും വേഗത്തിലാണ്. സകല മേഖലകളിലും നിർമിത ബുദ്ധിയുടെ നിർണായക സാന്നിധ്യം ഇപ്പോഴുണ്ട്. പക്ഷെ ഉപയോഗത്തെക്കാൾ ഏറെ ദുരുപയോഗമാണ് പ്രത്യക്ഷത്തിൽ കൂടുതൽ ഉള്ളതെങ്കിലും ഉപയോഗപ്രദവും പ്രയോജനവും ഉള്ള കാര്യങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗിക്കാമെന്ന് കേരള പൊലീസ് തന്നെ കാണിച്ചു തരികയാണ്. തിങ്കളാഴ്ച രാത്രി പടന്നക്കാട് മേൽ പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ച യുവാവിനെ പൊലീസ് നിർമിത ബുദ്ധിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. റൂഫിംഗ് തൊഴിലാളിയായ പടന്നക്കാട് കരുവളത്തെ കെ ജിതേഷ് (അപ്പു 28) ആണ് മരിച്ചത്. നിർമിത ബുദ്ധിയുടെ (എ ഐ) സഹായത്തോടെ പൊലീസ് തയ്യാറാക്കിയ ചിത്രമാണ് യുവാവിനെ തിരിച്ചറിയാൻ സഹായിച്ചത്.
തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. മരിച്ചയാളുടെ മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ടായതോടെയാണ് പൊലീസ് എ ഐയുടെ സഹായത്തോടെ ഫോട്ടോ നിർമിച്ചത്. ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പച്ചതോടെ യുവാവിന്റെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.കരുവളത്തെ പരേതനായ നടുക്കേപുരയിൽ ജനാർദ്ദനന്റെയും ബേബിയുടെയും മകനാണ്. സഹോദരങ്ങൾ: വിജേഷ്, വിജിഷ.