കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കേസിലെ മുഖ്യപ്രതിയായ ഷാജി ഫെർണാണ്ടസ് എന്ന ഷൈനിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കസ്റ്റംസ് പൊലീസിൽ നിന്ന് തേടിയത്. ലഹരി മരുന്നുകൾ വിദേശത്തുനിന്ന് എത്തിച്ചതാണെന്ന സൂചനകളെ തുടർന്നാണ് കസ്റ്റംസിന്റെ ഇടപെടൽ.
ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകളും വിദേശ ബന്ധങ്ങളും കസ്റ്റംസ് വിശദമായി പരിശോധിച്ചു വരികയാണ്. ലഹരി സംഘങ്ങൾക്കിടയിലെ 'ഡോൺ' (Don) എന്നാണ് പൊലീസ് ഷൈനിനെ വിശേഷിപ്പിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ, മെത്തഫെറ്റമിൻ തുടങ്ങിയ മാരക ലഹരിമരുന്നുകൾ വിദേശത്തുനിന്നാണ് കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും ഷൈനിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സമാനമായ രീതിയിലുള്ള പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആഡംബര ഹോട്ടലിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ടു പേരെ മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വലിയ ലഹരി മാഫിയാ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്താരാഷ്ട്ര തലത്തിൽ ബന്ധമുള്ള വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഷൈൻ എന്നാണ് പ്രാഥമിക നിഗമനം.