കലാശക്കൊട്ടിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു.എറണാകുളം പറവൂരിൽ നടന്ന കൊട്ടിക്കലാശത്തിനിടെയാണ് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചത്. തത്തപ്പിള്ളി സ്വദേശി അലിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് സംഭവം.
വിവിധ ജില്ലകളിൽ കലാശക്കൊട്ടിനിടെ ഉന്തും തള്ളും ഉൾപ്പെടെ സംഘർഷാവസ്ഥ ഉണ്ടായി.പത്തനംതിട്ട അറുകാലിക്കലിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ വെട്ടിയത് കോൺഗ്രസ് പ്രവർത്തകൻ എന്നാണ് ആരോപണം.
എറണാകുളം തോപ്പുംപടിയിൽ പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാൽ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പള്ളുരുത്തി കച്ചേരിപ്പടിയിൽ ഡിസിസി സെക്രട്ടറിയെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചു ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാറിനാണ് മർദ്ദനമേറ്റത്. കൊടി കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം ഉണ്ടായത്.
പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിൽ സംഘർഷം ഉണ്ടായി. LDF പ്രവർത്തകരും UDF പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തിൽ മൂന്ന് എൽ ഡി എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. പരാജയഭീതി കാരണമാണ് യുഡിഎഫ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകർക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞെന്ന് ആരോപണം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി സ്ഥാനാർഥി ആർ രശ്മി ആരോപിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണമെന്നും ബിജെപി ആരോപിക്കുന്നു.
നെയ്യാറ്റിൻകര ചെങ്കവിളയിൽ കൊട്ടിക്കലാശത്തിൽ സംഘർഷം ഉണ്ടായി. എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ തടയാൻ ശ്രമിച്ച പൊലീസുകാരന് പരിക്കേറ്റു. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിപിനാണ് പരുക്കേറ്റത്. സിപിഐഎം വാർഡ് മെമ്പറായ ബിപിൻ ജോസിനും പരുക്കേറ്റു.