കോങ്ങാട് തടുക്കശ്ശേരി നാഗത്താൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. കൊല്ലങ്കോട് ഗോവിന്ദൻകുട്ടി എന്ന ആനയുടെ ആക്രമണത്തിൽ പാപ്പാനായ രാമനാണ് മരിച്ചത്. ഇന്ന് രാവിലെ പകൽ ശീവേലി എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.
തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ഗോവിന്ദൻകുട്ടി പെട്ടെന്ന് പ്രകോപിതനായി ഇടയുകയായിരുന്നു. പരിഭ്രാന്തനായ ആന സമീപത്തുള്ള വീടുകളിലേക്ക് ഓടിക്കയറി. തുടർന്ന് എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാന്മാരും ചേർന്ന് ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്. നിലത്തിട്ട് ചവിട്ടേറ്റ രാമനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂട് കാരണമാകാം ആന ഇടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. അന്തരീക്ഷ താപനില വർദ്ധിക്കുന്നത് ആനകളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആനകൾ ഇടയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നെന്മാറ വല്ലങ്ങി വേലയ്ക്കിടെയും ആനയിടഞ്ഞ് പരിഭ്രാന്തി പരത്തിയിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.