കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച 15-കാരി ശ്രീനന്ദയുടെ മൃതദേഹം സംസ്കരിച്ചു. പാലക്കാട് ഒറ്റപ്പാലത്തെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങുകളിൽ ശ്രീനന്ദയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുടുംബമടക്കം 40 പേരടങ്ങുന്ന സംഘത്തോടൊപ്പം ടൂറിന് പോയ ശ്രീനന്ദയെ ചിക്കമംഗളൂരുവിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം വെച്ച് കാണാതായത്. തുടർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ ചിക്കമംഗളൂരു മുലായനഗിരിയിലെ 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
തലയുടെ വലതുഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. എന്നാൽ മരണത്തിൽ അസ്വാഭാവികമായി മറ്റൊന്നുമില്ലെന്നും വീഴ്ചയെത്തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ശ്രീനന്ദയുടെ വിയോഗത്തിൽ നാടാകെ ദുഃഖത്തിലാണ്ടിരിക്കുകയാണ്.