തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപ് പാർക്കുചെയ്തിരുന്ന ചിറ്റണ്ട സ്വദേശിയുടെ ബൈക്ക് മോഷണം ചെയ്ത കേസിലെ പ്രതിയായ ചാവക്കാട് തൊട്ടാപ്പ് സ്വദേശിയായ അറയ്ക്കൽ വീട്ടിൽ സാദിഖ് (18) എന്നയാളെയാണ് ഈസ്റ്റ് പോലീസും സാഗോക്ക് സ്ക്വാഡും ചേർന്ന് പിടികൂടിയത്.ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നേദിവസം ചിറ്റണ്ട സ്വദേശി വടക്കേസ്റ്റാൻറിനു സമീപം പാർക്കു ചെയ്ത ബൈക്ക് കാണാതാകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.മോഷ്ടിച്ച ബൈക്കുമായി പ്രതി ഹെൽമറ്റില്ലാതെ യാത്രചെയ്യുകയും ഇതിൽ പിഴയടയ്ക്കണമെന്നാവശ്യപെട്ട് ബൈക്ക് ഉടമസ്ഥന് ചലാൻ വരികയും ചെയ്തിരുന്നു. തൻെറ ബൈക്ക് ഉപയോഗിച്ച ആളുടെ ഫോട്ടോ ചലാനിൽ കണ്ട ബൈക്ക് ഉടമസ്ഥൻ ഉടൻതന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. ബൈക്ക് അന്വേഷിക്കുന്ന സംഘം ഉടൻതന്നെ ചലാനിലെ ഫോട്ടോയുമായി അന്വേഷണം തുടർന്നു. അന്വേഷണത്തിനൊടുവിൽ ചാവക്കാട് ലൈറ്റ് ഹൗസിനുസമീപം വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ പ്രതിക്ക് ഗുരുവായൂർ കുന്നംകുളം വാഴക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള നാലോളം കേസുകളുണ്ടെന്ന് വ്യക്തമായി.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിൻെറ നിർദ്ദേശത്തിലും തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ശശീധരൻെറ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർ റെജിൻരാജ്,കെ. സുരേഷ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷാബു സണ്ണി, സഗോക് ടീം സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരുമാണ് ഉണ്ടായിരുന്നത്.