തൃശൂർ: മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കരുതെന്ന്ഉപദേശിച്ച് ഓപ്പറേഷൻ തൂഫാനെ അനുകൂലിച്ച് സംസാരിച്ചതിന് യുവാവിന്റെ കാൽ തല്ലി ഒടിച്ചതായി പരാതി.തൃശൂർ വരവൂർ തച്ചോടിയിൽ ഹമീദാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ രണ്ടുപേരെ ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. യാസർ അറഫത്ത്, യൂനുസ് എന്നിവരാണ് അറസ്റ്റിൽ ആയത്.
ഇന്നലെ രാത്രിയിൽ വരവൂർ വളവിൽ ലോക കപ്പ് മത്സരം കാണുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രതികൾ ഇടിക്കട്ട ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഹമീദിന്റെ കാലിന്റെ എല്ലിന് പൊട്ടലുണ്ടാവുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമീദ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ദിവസങ്ങൾക്കു മുമ്പ് പ്രതികളോട് മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കരുതെന്ന് ഹമീദ് പറഞ്ഞതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലെ രാത്രി 10 മണിയോടെ പ്രതികൾ ഹമീദിനെ ആക്രമിച്ചതെന്നാണ് പരാതി.