Share this Article
News Malayalam 24x7
ഭാര്യക്ക് സന്ദേശമയച്ച യുവാവിനെതിരെ പെപ്പർ സ്പ്രേ പ്രയോഗം; എസ്ഐ 50,000 രൂപ നഷ്ടപരിഹാരം നൽകും
വെബ് ടീം
2 hours 43 Minutes Ago
1 min read
srenath

തിരുവനന്തപുരം: ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിന്റെ കണ്ണിൽ എസ്ഐ പെപ്പർ സ്പ്രേ അടിച്ചെന്ന പരാതിയിൽ ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കിയാണ് സർക്കാർ നടപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം മനുഷ്യാവകാശ കമ്മിഷൻ രജിസ്ട്രാറെ ഔദ്യോഗികമായി അറിയിച്ചു. കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇക്കഴിഞ്ഞ മാർച്ച് 15-നാണ് പരാതിക്കാരനായ ചിറയിൻകീഴ് സ്വദേശിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയായ 50,000 രൂപ നിലവിൽ സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച ശേഷം, ഇത് കുറ്റക്കാരനായ എസ്.ഐയുടെ ശമ്പളത്തിൽ നിന്നും ഘട്ടംഘട്ടമായി ഈടാക്കാനും കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

2023 ഒക്ടോബർ 9-ന് തിരുവനന്തപുരം ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ചിറയിൻകീഴ് കുറക്കട സ്വദേശിയായ ശ്രീനാഥ് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. ശ്രീനാഥും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കുടുംബ കോടതിയിൽ നടന്നുവരികയായിരുന്നു. ഇതിനിടയിൽ ശ്രീനാഥ് ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറയിൻകീഴ് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സ്റ്റേഷനിൽ വെച്ച് പരാതിക്കാരനുമായി സംസാരിക്കുന്നതിനിടയിൽ പ്രകോപിതനായ അന്നത്തെ എസ്.ഐ, കണ്ണുകൾക്ക് അതിശക്തമായ നീറ്റലുണ്ടാക്കുന്ന വിധത്തിലുള്ള ഏതോ രാസദ്രാവകം (പെപ്പർ സ്പ്രേയ്ക്ക് സമാനമായത്) ശ്രീനാഥിന്റെ മുഖത്തേക്ക് നേരിട്ട് സ്പ്രേ ചെയ്യുകയായിരുന്നു.സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി (SP) മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിലും എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഐ.ജി യുടെ നേരിട്ടുള്ള നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലും കുറ്റം തെളിഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories