തൃശൂർ: പൊലീസ് വാഹനം പരിശോധിച്ച് പിഴയിട്ട വെഹിക്കിൾ ഇൻസ്പെക്ടറുടെ പേരിലുള്ള കാറിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല.എം.വി.ഐ ബിജുവിന്‍റെ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറിന്‍റെ രേഖകള്‍ പൊലീസ് പരിശോധിച്ചു. എം.വി.ഐയുടെ പേരിലുള്ള വാഹനം. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞിട്ട് രണ്ടരമാസം.
പൊലീസിന്‍റെ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ് രണ്ടു ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. സ്വന്തം കാറിന്‍റെ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാത്ത എം.വി.ഐ ആണ് ഇതേക്കുറ്റം ചുമത്തി പൊലീസിനെ പിടികൂടിയത്. എം.വി.ഐയുടെ കാറിന്‍റെ രേഖകളും പൊലീസ് പുറത്തുവിട്ടു.
തൃശൂര്‍ വടക്കാഞ്ചേരിയില്‍ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പ് എന്‍ഫോഴ്സ്മെന്‍റ് എം.വി.ഐ: പി.വി.ബിജു തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പൊലീസ് ഡ്രൈവറോട് ജീപ്പിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞു. ഓണ്‍ലൈന്‍ സൈറ്റില്‍ ജീപ്പിന്‍റെ ഇന്‍ഷൂറന്‍സ് കഴിഞ്ഞതാണെന്ന് പൊലീസ് ഡ്രൈവറോട് എം.വി.ഐ. പറഞ്ഞു. മാത്രവുമല്ല, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധിയും കഴിഞ്ഞു. നാലായിരം രൂപ പിഴയിട്ടു. എം.വി.ഡിയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ പിഴ രേഖപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ, എം.വി.ഐ. രൂപികരിച്ച മാധ്യമപ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇന്‍ഷൂറന്‍സ് ഇല്ലാതെ പൊലീസ് വണ്ടി പിടിച്ചെന്ന് വാര്‍ത്താക്കുറിപ്പും വന്നു. പൊലീസാകട്ടെ നാണംകെട്ടു. മേലുദ്യോഗസ്ഥര്‍ക്കും എം.വി.ഐയുടെ ഇടപടല്‍ അത്ര പിടിച്ചില്ല.