തൃശ്ശൂരിലെ അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യവീട്ടിൽ ഭർത്താവിന്റെ ആക്രമണം. ഭാര്യ പൂജ വിവാഹമോചനം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. പൂജയുടെ ഭർത്താവ് ഷക്കീർ ഇന്നലെ രാത്രിയാണ് വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇയാൾ പെട്രോൾ ഒഴിച്ച് കത്തിച്ചു. കൂടാതെ വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ജനലിലൂടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമണത്തിന് ശേഷം ഷക്കീർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ പൂജയും കുടുംബവും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.