Share this Article
News Malayalam 24x7
സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടി- സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
വെബ് ടീം
1 hours 5 Minutes Ago
1 min read
cpim

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന. വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോൺഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937 ഒക്ടോബർ 30-ന് നടന്ന പ്രവർത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ഇവ വെട്ടിമാറ്റിയത്. ഇത്തരത്തിൽ മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെയാണ് ഇവിടെ അവതരിപ്പിച്ചത്. 1950 ജനുവരി 24-ാം തീയ്യതി ഭരണഘടനാ നിർമ്മാണ സഭയിൽ 1937-ൽ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിയതുമാണ്.

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങിൽ വെട്ടി മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണമായി അവതരിപ്പിച്ചത്.ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബഹുസ്വര സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനിടയാക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതക്ക് പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories