എറണാകുളം മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കൽ നടപടികളിൽ സർക്കാർ ഇടപെടുന്നു. പ്രദേശവാസികളുമായി ചർച്ച നടത്തുന്നതിനായി മന്ത്രി റോജി എം. ജോണിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി. പ്രശ്നം എത്രയും വേഗം രമ്യമായി പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം.
ശനിയാഴ്ചയ്ക്കകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ, പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കോടതിയിൽ നിന്ന് കൂടുതൽ സാവകാശം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രദേശത്തെ സംഘർഷ സാധ്യത കോടതിയെ ബോധ്യപ്പെടുത്തി സാവകാശം തേടാനാണ് തീരുമാനം.
ശനിയാഴ്ചയ്ക്കകം ഭൂമി ഒഴിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിട്ടുള്ളത്. റൂറൽ എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് കോടതി കർശന നിർദേശം നൽകിയിരുന്നു. ഒഴിപ്പിക്കൽ നടപടികളിൽ പൊലീസിന് യാതൊരുവിധ വീഴ്ചയും ഉണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിഷയം സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനും സർക്കാർ നേരിട്ട് ഇടപെടുന്നത്. പ്രദേശവാസികളുമായി മന്ത്രി റോജി എം. ജോൺ നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.