പാലക്കാട് വോട്ടിന് പണം നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാൽ തിരിച്ചറിയുന്ന NDAപ്രതിനിധിക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്.പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ് ഐ ആർ. മുരളീധരന്‍ കെപിയുടെ പരാതിയിലാണ് കേസെടുത്തത്.
'എന്‍ഡിഎ പ്രതിനിധികളായ പ്രതികള്‍ കണ്ണാടി തരുവാക്കുറുശ്ശി എന്ന സ്ഥലത്തുള്ള സ്ത്രീക്ക് പണം പാരിതോഷികമായി നല്‍കി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി' എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.