പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി തിരുവല്ല ആസ്ഥാനമായ നെടുംപറമ്പിൽ ഫൈനാൻസ് ഉടമ എൻ.എം. രാജു രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ തുക, മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചടച്ചില്ലെന്നാണ് എൻ.എം. രാജുവിന്റെ പ്രധാന ആരോപണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എംപിയുടെ പ്രചാരണം പ്രതിസന്ധിയിലാണെന്നും ഫണ്ട് ലഭിക്കുന്നില്ലെന്നും പറഞ്ഞ് ആന്റോ ആന്റണിയും ഭാര്യയും പലതവണ സഹായം അഭ്യർത്ഥിച്ചതായി രാജു വെളിപ്പെടുത്തി. എംപിയുടെ ഭാര്യ പലതവണ ഓഫീസിലും വീട്ടിലും വരികയും, പിന്നീട് എംപിയും ഭാര്യയും നേരിട്ടെത്തി സഹായം ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് വിവിധ ഘട്ടങ്ങളിലായി ആകെ രണ്ടു കോടി രൂപയാണ് വായ്പയായി നൽകിയത്. രണ്ടു മാസത്തിനകം തുക തിരിച്ചുനൽകാമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് രാജു പറയുന്നു. പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും എംപി തയ്യാറായില്ല. നെടുംപറമ്പിൽ ഫിനാൻസ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സന്ദർഭത്തിൽ, രാജുവിന്റെ മകൾ എംപിയുടെ വീട്ടിലെത്തി സഹായം അഭ്യർത്ഥിച്ചിട്ടും ഫലം കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആകെ വാങ്ങിയ തുകയിൽ 20 ലക്ഷം രൂപ (രണ്ടു തവണകളിലായി 10 ലക്ഷം വീതം) മാത്രമാണ് ഇതുവരെ തിരികെ നൽകിയതെന്നും ബാക്കി തുക നൽകാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും എൻ.എം. രാജു വ്യക്തമാക്കി.