മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 13 പേർ മരിച്ച സാഹചര്യത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ആലോചന. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യവും അധികൃതർ ഗൗരവമായി പരിഗണിക്കുന്നുണ്ട്.
പൂരത്തിന്റെ ആർഭാടങ്ങൾ വെട്ടിക്കുറച്ച് ആചാരപരമായ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താനാണ് നിലവിൽ നീക്കം നടക്കുന്നത്. വെടിക്കെട്ട് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതായിരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തമ്മിൽ കൂടിയാലോചനകൾ നടത്തി തുടർനടപടികൾ സ്വീകരിക്കും.
പാറമേക്കാവ് ദേവസ്വത്തിന്റെ പക്കൽ നിലവിലുള്ള വെടിക്കെട്ട് ശേഖരം സുരക്ഷിതമായി കത്തിച്ചു കളയുന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരിക്കേറ്റവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുമാണ് ദേവസ്വങ്ങൾ മുൻഗണന നൽകുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ നടുക്കത്തിലാണ് ജില്ലയൊന്നാകെ. ഈ സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന പൊതുവികാരവും ശക്തമാണ്.