ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. സിങ്കുകണ്ടം സ്വദേശിനിയായ മാരി ആണ് മരിച്ചത്. ആക്രമണത്തിൽ ഇവരുടെ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൂടുതൽ ചികിത്സകൾക്കായി അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനായി സിങ്കുകണ്ടത്തുനിന്ന് ചിന്നക്കനാലിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ഇവർ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടത്. പ്രദേശത്ത് കനത്ത മൂടൽമഞ്ഞും ഒപ്പം ശക്തമായ മഴയും ഉണ്ടായിരുന്നതിനാൽ കാട്ടാനക്കൂട്ടം നിൽക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. പെട്ടെന്നുണ്ടായ ആനകളുടെ ആക്രമണത്തിൽ മാരി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് വനംവകുപ്പിനെതിരെയും റാപ്പിഡ് റെസ്പോൺസ് ടീമിനെതിരെയും (RRT) പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഈ മേഖലയിൽ കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ടെന്ന വിവരം നാട്ടുകാരെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് ജനങ്ങളുടെ ആരോപണം. കാട്ടാന ശല്യം പരിഹരിക്കാൻ ശാശ്വതമായ നടപടി സ്വീകരിക്കണമെന്നും ആനകളെ ഉടൻ തന്നെ കാട്ടിലേക്ക് തുരത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.