കൊച്ചി: നടൻ ടിനി ടോമിനെതിരെ നേരിട്ട് കോടതിയിൽ ക്രിമിനൽ ഹർജി ഫയൽ ചെയ്ത് നടി അൻസിബ ഹസൻ. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അൻസിബ ഈ പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. ഹർജി വിജയകരമായി ഇ-വെരിഫൈ ചെയ്ത് ആവശ്യമായ കോടതി ഫീസ് അടച്ചതായും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. നേരത്തെ ഈ വിഷയത്തിൽ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ടിനി ടോം ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ വൈകുന്ന പശ്ചാത്തലത്തിലാണ്, കേസ് കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അൻസിബ നേരിട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് നടൻ ടിനി ടോം തനിക്കെതിരെ നിരന്തരമായി അധിക്ഷേപങ്ങളും ജിഹാദി ആരോപണങ്ങളും ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് നടി അൻസിബ ഹസന്റെ പ്രധാന പരാതി. താൻ ഡ്രൈവറെ മതം മാറ്റാൻ ശ്രമിക്കുന്ന ഒരു ജിഹാദിയാണെന്ന രീതിയിൽ ടിനി ടോം തികച്ചും വർഗീയവും അപകീർത്തികരവുമായ വ്യാജപ്രചരണങ്ങൾ നടത്തിയെന്നും, ഇത് തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്ന തരത്തിൽ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും അൻസിബ ആരോപിക്കുന്നുഎന്നാൽ ഈ ആരോപണങ്ങളെല്ലാം വ്യക്തിപരമായ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ നിലപാട്. ആരോപണങ്ങൾ പൂർണമായി നിഷേധിച്ച ടിനി ടോം, താൻ അങ്ങനെയൊരു പരാമർശവും നടത്തിയിട്ടില്ലെന്ന് ആവർത്തിച്ചു.