മൂന്നാറിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ ശരവണൻ, പ്രായപൂർത്തിയാകാത്ത മറ്റൊരു കൗമാരക്കാരൻ എന്നിവരാണ് മൂന്നാർ പൊലീസിന്റെ പിടിയിലായത്.
പ്രതികൾ ഇൻസ്റ്റഗ്രാം വഴിയാണ് സ്കൂൾ വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടികളെ പ്രതികൾ മൂന്നാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ ലോഡ്ജിൽ മുറിയെടുത്ത ശേഷം കുട്ടികളെ രണ്ടു ദിവസത്തോളം പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പെൺകുട്ടികൾ തുടർച്ചയായി രണ്ട് ദിവസം സ്കൂളിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. അദ്ധ്യാപകർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.